കോഴിക്കോട് കോടഞ്ചേരിയിലും കാസർകോട് ചിറ്റാരിക്കലിലും ഉരുൾപൊട്ടൽ. കോടഞ്ചേരി ഈരൂട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമി ഒലിച്ചു പോയി. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലേ ജനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായി. ചിറ്റാരിക്കലിൽ തയ്യെനി വായിക്കാനത്താണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് മലവെള്ളപ്പാച്ചിലുണ്ട്. ആളാപയം റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാവുകയാണ്. വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു. കാട്ടുകുളം അത്താണിപ്പടിയിൽ നാലകത്തു അലിയുടെ വീടിന്റെ ഭിത്തിയാണ് പൂർണമായും തകർന്നത്. വീട്ടുകാർ അത്ഭുതകരമായാണ് രക്ഷപെട്ടത്.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ നാല് വയസുകാരനും, വണ്ടൂരിൽ രണ്ടരവയസുകാരനും ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടമായി.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായ മഴക്കെടുതിയാണ്. കോട്ടയം പാലായിലും ഈരാറ്റുപേട്ടയിലും കടകളിലും വീടുകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് ശമനമായതോടെ ഇടുക്കി ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ ജനവാസമേഖലകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും കനത്ത വെള്ളക്കെട്ടാണ്.
