തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ, യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും

വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും
കോഴിക്കോട്: വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും. തെർമൽ ഡ്രോൺ ഉപയോഗിച്ച് കൃഷിയിടങ്ങളിലും വനമേഖലയിലും ഇന്നലെ വൈകീട്ടും വ്യാപക തെരച്ചിൽ നടത്തിയിരുന്നു. വയനാട്ടിൽ നിന്നുള്ള ആർ ആർടി സംഘം ഉൾപ്പെടെ 40 തോളം പേർ തെരച്ചിലിന്റെ ഭാഗമായി. എല്ലാ സാധ്യതകളും അടഞ്ഞാൽ അപകടകാരിയായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലേണ്ട സ്ഥിതി ഉണ്ടെന്ന റിപ്പോർട്ട്‌ സിസിഎഫിന് കൈമാറിയിരുന്നു. തുരത്താൻ സാധിക്കാത്തതിനാൽ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമമാണ് വനം വകുപ്പ് ആദ്യഘട്ടത്തിൽ നടത്തുക. ഇന്നലെ നടത്തിയ തെരച്ചിലിൽ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മരിച്ച സുനിലിന്റെ കുടുംബത്തിന് ധനസഹായത്തിന്റെ ആദ്യഘടുവായയ 5 ലക്ഷം രൂപ ഇന്നലെ കൈമാറി.

കോഴിക്കോട് നാദാപുരം വിലങ്ങാട് സ്വദേശി ചന്തുവിൻറെ മകൻ വി സി സുനിൽ(40) ആണ് ദാരുണമായി മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ ഓണം അവധിക്കായി നാട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കാട്ടുപോത്തിനെ വനത്തിലേക്കു തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് സുനിലിനെ ആക്രമിച്ചത്. സുനിലിൻറെ വയറിൽ കുത്തേറ്റിരുന്നു. വായാട് തെക്ക് നെല്ലിപ്പുഴ ജോസ്‌ബൈറ്റ് ജേക്കബ് എന്നയാളുടെ കൃഷിയിടത്തിന് സമീപമായിരുന്നു സംഭവം. സാരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുനിലിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. വിലങ്ങാട് ഭാഗത്ത് വന്യമൃഗങ്ങളെ അകറ്റാൻ സോളർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടങ്കിലും ചാർജിങ് സംബന്ധിച്ച പ്രശ്‌നങ്ങൾ കാരണം അത് ഫലപ്രദമല്ലെന്ന് നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. സ്ഥിരമായി പ്രദേശത്ത് എത്താറുള്ള കാട്ടുപോത്തിനെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്

.

Leave a Reply

Your email address will not be published. Required fields are marked *