കോഴിക്കോട്: പേരാമ്പ്രയിൽ വൻ മയക്കുമരുന്ന് വേട്ടയ്ക്കിടയാക്കിയ MDMA കേസിൽ മുഖ്യ സാമ്പത്തിക ഇടപാടുകാരനെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. വടകര വൈക്കലശ്ശേരി സ്വദേശി ചാലിൽ അനസാണ് പിടിയിലായത്.
കഴിഞ്ഞ മാസം ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പേരാമ്പ്ര വാല്യക്കോട് നടത്തിയ പരിശോധനയിലാണ് അന്തർസംസ്ഥാന ലഹരി സംഘത്തിലെ മൂന്നുപേർ ആദ്യം അറസ്റ്റിലായത്. ചേരാപുരം സ്വദേശികളായ മുഹമ്മദ് തസ്നീം, സിറാജ്, ഒരു ബാംഗ്ലൂർ സ്വദേശി എന്നിവരെയാണ് അന്ന് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 51 ഗ്രാം MDMA, 8 ലക്ഷം രൂപ, കടത്താൻ ഉപയോഗിച്ച വാഹനം എന്നിവ പിടിച്ചെടുത്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൽ പ്രധാന പ്രതിയായ തസ്നീമുമായി ചേർന്ന് ലഹരിവ്യാപാരത്തിന് സാമ്പത്തിക സഹായം നൽകിയത് അനസാണെന്ന് പോലീസ് കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി ശൃംഖലയിലെ കൂടുതൽ ആളുകളിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
