കോഴിക്കോട്: മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിക്കുകയും കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ കുട്ടൻ എന്ന് വിളിക്കുന്ന കുറുപ്പശ്ശംകണ്ടി അഖിലിനെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ വധശ്രമക്കേസിലും പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബംഗളൂരുവിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽനിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ ചേവായൂർ സ്റ്റേഷൻ പരിധിയിലെ പടിഞ്ഞാറ്റുമുറിയിലുള്ള വാടകവീട്ടിൽ കെട്ടിയിട്ടായിരുന്നു മർദനം. തുടർന്ന് നഗ്നചിത്രങ്ങൾ രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് സബ് ഡിവിഷൻ എ.സി.പി പ്രമോദിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ വലയിലാക്കിയത്.
കേസിൽ മുൻപ് പറമ്പിൽ ബസാർ സ്വദേശി ‘കുട്ട’ എന്ന് വിളിക്കുന്ന അതുൽ, കണ്ണൂർ മട്ടന്നൂർ സ്വദേശി ‘ഡിങ്കൻ’ എന്ന് വിളിക്കുന്ന ജിഷ്ണു ജയൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
