തിരുവനന്തപുരം/പത്തനംതിട്ട: കേരള ബാങ്ക് ശാഖകളിൽ സി.സി.ടി.വി, അലാം സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളിൽ ക്രമക്കേട് നടന്നെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരത്തെ ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് മിന്നൽ പരിശോധന നടത്തി. വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലായിരുന്നു ടെൻഡർ രേഖകളുടെ പരിശോധന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിലെ 317 ശാഖകളിൽ സി.സി.ടി.വിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാൻ ബാങ്ക് ക്ഷണിച്ച ടെൻഡറിലാണ് തിരിമറി ആരോപിക്കപ്പെട്ടത്. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും നിർദ്ദേശപ്രകാരം ക്ഷണിച്ച ടെൻഡർ, മുൻകൂട്ടി നിശ്ചയിച്ച ഒരു പ്രത്യേക കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന രീതിയിൽ തയ്യാറാക്കിയെന്ന പരാതിയിലാണ് വിജിലൻസ് ഡയറക്ടറുടെ ഉത്തരവുപ്രകാരം നടപടി. അതേസമയം, സഹകരണ മേഖലയെ സമ്പൂർണ്ണമായി അഴിമതിവിമുക്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിഷയത്തിൽ സഹകരണ വകുപ്പ് മന്ത്രി എം. ലിജു പ്രതികരിച്ചു. വിജിലൻസ് പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ തുടർനടപടികൾ ഉണ്ടാകും. പാർട്ടി വ്യത്യാസമില്ലാതെ തട്ടിപ്പുകാരെ ഓടിച്ചിട്ട് പിടിക്കുമെന്നും ഉദ്യോഗസ്ഥരോ ഭരണസമിതിയോ നടത്തുന്ന അഴിമതി കാരണം നിക്ഷേപകരുടെ പണം നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സിവിലായും ക്രിമിനലായും കേസെടുക്കുമെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി
