കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര നടുവട്ടം സെബിപുരം ഭാഗത്ത് കൊടുങ്ങൂക്കാരൻ വീട്ടിൽ ബെറ്റിൻ(48)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്. കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024 ഒക്ടോബറിൽ അങ്കമാലിയിൽ വച്ച് ആഷിക്ക് മനോഹരൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിയാണ്.

2025 ആദ്യം കാപ്പ ചുമത്തി ആറ് മാസം ജയിലിലടച്ചിരുന്നു. തുടർ ജയിൽ മോചിതനായ ഇയാൾ, കഴിഞ്ഞ ജൂലായ് അഞ്ചിന് ഇയാളും സംഘവും ചന്ദ്രപ്പുര കുത്തുകല്ല് ഭാഗത്ത് മോഷണം നടത്തിയിരുന്നു. കാലടി പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കാലടി പൊലീസ് ഇൻസ്പെക്ടർ എംഎസ് ഷാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ കെ പ്രദീപ് കുമാ4, എ അജ്മൽ, വിഎസ് ഷിജു, എം ടി ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജോ പോൾ എന്നിവാരാണ് അറസ്റ്റ് ചെയ്തത്.
