വടകര: വടകര എം.ഡി.എം.എ പണമിടപാട് കേസിൽ പ്രതികളായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. കേസിൽ അറസ്റ്റിലായ കാവ്യ, നീഷ്മ എന്നിവരെ രണ്ടു ദിവസം ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ ആറു മാസത്തിനിടെ കാവ്യയുടെ അക്കൗണ്ട് വഴി ഒമ്പത് ലക്ഷം രൂപയുടെയും നീഷ്മയുടെ അക്കൗണ്ട് വഴി ആറ് ലക്ഷം രൂപയുടെയും ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. സ്വന്തം അക്കൗണ്ടിന് പുറമെ ബന്ധുക്കളുടെ അക്കൗണ്ടുകളും കാവ്യ ലഹരിയിടപാടിനായി ഉപയോഗിച്ചിരുന്നു. ഇരുവരുടെയും അക്കൗണ്ടുകളിലെ പണം കൈകാര്യം ചെയ്തിരുന്നത് കേസിൽ പ്രതിയായ കീർത്തനയാണെന്നും വ്യക്തമായിട്ടുണ്ട്.
ഇരിട്ടി സ്വദേശിയായ ജിജിൻ കുര്യാക്കോസാണ് ഇവരുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്. ഇയാൾ നിലവിൽ റിമാൻഡിലാണ്. അതേസമയം, കേസിന്റെ മുഖ്യ സൂത്രധാരൻ വയനാട് സ്വദേശിയാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പ്രതികളെയെല്ലാം ഏകോപിപ്പിച്ച് പ്രവർത്തിച്ചിരുന്ന ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
