നൃത്താധ്യാപിക ലോഡ്‌ജിൽ കൊല്ലപ്പെട്ട നിലയിൽ; പോലീസ് സ്റ്റേഷനിൽ കീഴടങ്ങി ആൺസുഹൃത്ത്

ചെറുതുരുത്തി: നൃത്താധ്യാപികയെ ചെറുതുരുത്തിയിലെ ലോഡ്ജിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. മലപ്പുറം ചേറൂർ കണ്ണമംഗലം തോട്ടുങ്കൽ തേനകാട്ടിൽ (സോപാനം) നാരായണന്റെ ഭാര്യ ധനലക്ഷ്മി(56)യെ ആണ് ചെറുതുരുത്തി ഹന്ന റസിഡൻസിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഇവിടെ വന്ന് മുറിയെടുത്ത് താമസിച്ചുവരുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തേഞ്ഞിപ്പലം സ്വദേശി വിജീഷ് (41) ബുധനാഴ്ച ഉച്ചയോടെ മലപ്പുറം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ ഹാജരായി കൊലനടത്തിയതായി വെളിപ്പെടുത്തിയതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

തേഞ്ഞിപ്പലം പോലീസ് വിവരം കൈമാറിയതിനെത്തുടർന്ന് ചെറുതുരുത്തി പോലീസ് ലോഡ്ജിലെത്തി മൂന്നാംനിലയിലെ മുറി തുറന്നു. കഴുത്തിൽ ചെറിയ പാടുകളും സമീപത്തായി തലയിണയും കണ്ടെത്തി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഫൊറൻസിക് വിദഗ്ധരും ഡോഗ്് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കുന്നംകുളം എ.സി.പി. മുരളീധരൻ, ചെറുതുരുത്തി സി.ഐ. രാജേന്ദ്രൻ നായർ, എസ്.ഐ. ബാബു എന്നിവർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

പ്രതിയെ തേഞ്ഞിപ്പലത്തുനിന്ന് ചെറുതുരുത്തിയിലേക്ക് കൊണ്ടുവന്ന് ചോദ്യംചെയ്താൽ മാത്രമേ കൊലപാതകത്തെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മക്കൾ: ഹിരൺ, അനാമിക.

Leave a Reply

Your email address will not be published. Required fields are marked *