ചെന്നൈ: ഉദയനിധി സ്റ്റാലിൻ കുളിമുറിയിലാണെന്നും കുറച്ചുനേരംകൂടി കാക്കണമെന്നുമുള്ള ഭാര്യ കൃതികയുടെ അപേക്ഷ കണക്കിലെടുക്കാതെയാണ് പോലീസ് ചൊവ്വാഴ്ച അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തഞ്ചാവൂരിലേക്ക് എട്ടുമണിക്കൂറോളം യാത്രയുണ്ടെന്നും പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കാൻ ഉദയനിധിയെ അനുവദിക്കണമെന്നും മുൻമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞെങ്കിലും ഇനിയും കാത്തുനിൽക്കാനാവില്ലെന്നായിരുന്നു പോലീസിന്റെ മറുപടി.
ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം നീലാങ്കരയിലെ വസതിയിൽ കൃതികയും പോലീസുകാരും എം. സുബ്രഹ്മണ്യനും തമ്മിൽ നടന്ന വാദപ്രതിവാദത്തിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
ഉദയനിധിയുടെ പ്രഭാതകൃത്യങ്ങൾ പൂർത്തിയായിട്ടില്ലെന്നും അല്പംകൂടി കാത്തിരിക്കൂ എന്നുമാണ് ചലച്ചിത്രനിർമാതാവും എഴുത്തുകാരിയുമായ കൃതിക പോലീസുകാരോട് പറയുന്നത്. അറസ്റ്റ് പത്തുമിനിറ്റുകൂടി വൈകിയെന്നുവെച്ച് എന്താണ് സംഭവിക്കുകയെന്ന് സുബ്രഹ്മണ്യം പോലീസിനോട് ചോദിക്കുന്നു.
പത്തുമിനിറ്റ്, പത്തുമിനിറ്റ് എന്നുപറയാൻ തുടങ്ങിയിട്ട് കുറേ നേരമായെന്നും ഇനിയും കാത്തുനിൽക്കാനാവില്ലെന്നും പോലീസ് പറയുന്നതും വീഡിയോയിലുണ്ട്. മകൻ ഇൻപനിധിയെ ആശ്ലേഷിച്ചശേഷം പ്രസന്നമായ മുഖത്തോടെയാണ് ഉദയനിധി പോലീസ് വാഹനത്തിലേക്കു കയറുന്നത്.
