കനത്ത മഴയിൽ മലബാറിൽ വ്യാപക നാശനഷ്ടം. കാസർഗോഡ് ചിറ്റാരിക്കലിൽ ഉരുൾപൊട്ടി. കോഴിക്കോട് വിലങ്ങാട് പാനോ വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. കോടഞ്ചരി ഈരൂട്ടിൽ ഉരുൾ പൊട്ടി. താമരശ്ശേരി ചുരം ഒൻപതാം വളവിന് മുകളിലായി ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. മലപ്പുറം ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. കോഴിക്കോട് 6 ക്യാമ്പുകൾ തുറന്നു. ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്ത് 70 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കോഴിക്കോട് ജില്ലയിൽ ആകെ 207 പേരാണ് ക്യാമ്പിൽ കഴിയുന്നത്.
കാസർഗോഡ് ചിറ്റാരിക്കലിൽ തയ്യെനി വായിക്കാനത്താണ് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായത്. ചിറ്റാരിക്കൽ പാലാവയൽ പാലം വെള്ളത്തിനടിയിലായി. കോഴിക്കോട് വിലങ്ങാട് പാനോം വന മേഖലയിൽ ഉരുൾ പൊട്ടിയതായി വിവരമുണ്ട്. പുഴയിൽ ജല നിരപ്പ് ഉയർന്നു. വിലങ്ങാട് ടൗൺ പാലം വീണ്ടും മുങ്ങി. വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോഴിക്കോട് താമരശ്ശേരി ചുരം ഒൻപതാം വളവിന് മുകളിലായി ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. കോഴിക്കോട് ഈങ്ങാപ്പുഴ ടൗൺ വെള്ളത്തിൽ മുങ്ങി. വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളെ മാറ്റി പാർപ്പിച്ചു. കെട്ടിടങ്ങളടക്കം വെള്ളത്തിൽ മുങ്ങി.
കോടഞ്ചരി ഈരൂട്ടിൽ ഉരുൾ പൊട്ടി നാല് ഏക്കറോളം ഭൂമി ഒലിച്ചു പോയി. തിരുവമ്പാടി മുത്തപ്പൻ പുഴയിൽ താൽകാലികമയി നിർമിച്ച ചപ്പാത്ത് ഒലിച്ചു പോയി. പാലാഴിയിൽ വെള്ളം കയറി റോഡ് പൂർണമായും മുങ്ങി. താമരശ്ശേരി പൂനൂരിൽ വിവാഹസംഘം സഞ്ചരിച്ച സ്വകാര്യ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മലപ്പുറത്ത് കൈനോട് മണ്ണിടിച്ചിലിൽ വീട്ടമ്മയുടെ കാല് മണ്ണിൽ കുടുങ്ങി. വീട്ടമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു.
ഒറ്റപ്പാലം അനങ്ങനടിയിൽ വീട് ഭാഗികമായി തകർന്നുവീണു. വയനാട് തരിയോട് കമ്പനിക്കുന്ന് പൊയിൽ, തയ്യിൽ ഉന്നതികളിൽ വെള്ളം കയറി. ആളുകളെ മാറ്റിപ്പാർപ്പിച്ചു.കണ്ണൂർ പാൽച്ചുരത്തിൽ റോഡ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. പുളിങ്ങോം കോഴിച്ചാലിൽ തുരുത്തിൽ കുടുങ്ങിയ സ്ത്രീയ രക്ഷിച്ചു.കോളിത്തട്ടിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. .ഉളിക്കൽ പഞ്ചായത്തിലെ പേരട്ട തൊട്ടിപ്പാലം മേഖലയിൽ വീടുകളിൽ വെള്ളം കയറി. എട്ട് കുടുംബങ്ങളെ സമീപത്തെ നൂറുൽ ഹുദ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റി പാർപ്പിച്ചു. പേരാവൂർ തൊണ്ടിയിൽ പാലത്തിന് സമീപത്തു നിന്ന് ഒരാൾളെ പുഴയിൽ വീണു കാണാതായി.
