റിയാദ്: അൽബാഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ റിയാദിൽ കാണാതായ വെങ്ങളം സ്വദേശി നിഹാലിനെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. കൊയിലാണ്ടിക്കൂട്ടം ഭാരവാഹികളായ റാഫി കൊയിലാണ്ടി, റാഷിദ് ദയ, ഇസ്ഹാഖ് ഒലിവ് ജമീർ എന്നിവരുടെ നേതൃത്വത്തിലാണ് നിഹാലിനെ നാട്ടിലേക്ക് തിരിച്ചയച്ചത്.

എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വഴിതെറ്റി അലഞ്ഞുതിരിഞ്ഞുനടന്ന നിഹാലിനെ മൂന്നുദിവസത്തിനുശേഷമാണ് അവശനിലയിൽ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഇയാളുടെ കാലിന്റെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. തുടർന്ന് ശിഫ അൽജസീറ ആശുപത്രി മാനേജർ അസീസ് ഇയാൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നൽകി.
യാത്രയ്ക്കിടെ നിഹാലിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് എംബസ്സി ഉദ്യോഗസ്ഥനായ പുഷ്പരാജ്, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് എന്നിവർ നടത്തിയ അടിയന്തര ഇടപെടലുകളെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പാസ്പോർട്ട് തിരികെ ലഭിക്കുകയും നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങുകയുമായിരുന്നു.
