ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയതിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയതിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. വിജിലൻ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകുമെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തുവരും. സേവന നികുതി വെട്ടിപ്പിൽ നടക്കുന്ന എസ്ഐടി അന്വേഷണത്തിന് പുറമെയാണ് നിലവിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതിലാണ് അന്വേഷണം നടക്കുന്നത്.
കേസ് അന്വേഷിക്കാൻ ജി എസ് ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധന നടത്തിയരുന്നു. കാഞ്ഞങ്ങാട് ജി എസ് ടിയിലെ ഉദ്യോഗസ്ഥരാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഇൻറലിജൻസ് ഓഫീസറുടെ മൊഴിയെടുത്തിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടർ നടപടി എടുക്കാതിരുന്നതിൽ വിശദീകരണവും തേടി.
ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന കളളിക്കളികളുടെ കൂട്ടത്തിൽ നികുതി വെട്ടിപ്പും ഉണ്ടായോ എന്നതിലാണ് വിശദമായ അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കിട്ടിയ പരാതികളിലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് നിർദേശം നൽകിയത്. ഡെപ്യൂട്ടി കമ്മീഷണർ സി ബ്രിജേഷിൻറെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജി എസ് ടി ഇനത്തിലെ 22.68 കോടി അടച്ചില്ലെന്ന് 2025 ജൂണിലാണ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ജി എസ് ടി ഇൻറലിജൻസ് ഓഫീസ് അഞ്ച് തവണ നോട്ടീസ് നൽകിയെങ്കിലും കമ്പനി അവഗണിച്ചു. എന്നിട്ടും തുടർ നടപടി എടുത്തില്ല. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ വീണ്ടും സമൻസ് നൽകിയിരുന്നു. നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ഇതിനിടെ സ്ഥലംമാറ്റുകയും ചെയ്തു.