പേരാമ്പ്ര എം.ഡി.എം.എ. കേസ്: ഒൻപതംഗ സംഘത്തിലെ നാല് പ്രതികളെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

പേരാമ്പ്ര / വടകര: പേരാമ്പ്ര പാണ്ടിക്കോട്ട് വൻ ലഹരിമരുന്ന് ശേഖരവുമായി പിടിയിലായ കേസിൽ പ്രതികളെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. വടകര എൻ.ഡി.പി.എസ്. കോടതിയാണ് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ നൽകിയത്.

കസ്റ്റഡിയിൽ ലഭിച്ച കുറ്റ്യാടി അടുക്കത്ത് സ്വദേശി അഫ്രീദ് (23), പേരാമ്പ്ര സ്വദേശി ഷംസീർ (29), പാലക്കാട് സ്വദേശിനി റിൻഷ ഫാത്തിമ (22), കൊല്ലം സ്വദേശിനി സംഗീത (22) എന്നിവരെ ഉച്ചയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിരലടയാള പരിശോധനയും പൂർത്തിയാക്കിയ ശേഷം പേരാമ്പ്രയിലേക്ക് കൊണ്ടുപോയി. വരും ദിവസങ്ങളിൽ പ്രതികളെ ലഹരി ഇടപാട് നടന്ന സ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും എത്തിച്ച് വിപുലമായ തെളിവെടുപ്പ് നടത്തും. കേസിൽ ഉൾപ്പെട്ട മലപ്പുറം സ്വദേശിനിയായ 16-കാരിയെ നേരത്തെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു.

ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാണ്ടിക്കോട്ട് വെച്ച് റൂറൽ ഡാൻസാഫ് (DANSAF) സ്ക്വാഡും പേരാമ്പ്ര പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ 2.157 ഗ്രാം എം.ഡി.എം.എ.യുമായി സംഘത്തെ പിടികൂടുകയായിരുന്നു. റെയ്ഡിനിടെ പ്രതികൾ നാട്ടുകാരുമായും പോലീസുമായും കടുത്ത സംഘർഷത്തിലേർപ്പെടുകയും പോലീസുകാർക്കും പ്രദേശവാസിക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതികളായ യുവതികൾ ഉൾപ്പെടെയുള്ളവർ നാട്ടുകാരെ അശ്ലീല വാക്കുകൾ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിന്റെയും കൈയേറ്റം ചെയ്യുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *