കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുവന്ന് രണ്ടാഴ്ചയോളം ബന്ദിയാക്കി മർദിച്ചതായി പരാതി. കോഴിക്കോട് സ്വദേശിയായ അമീർ അമീർ സുഹൈലാണ് യുവാവ്. സംഭവത്തിൽ ഒരു യുവതി ഉൾപ്പെടെ ഏഴുപേർക്കെതിരെ ചേവായൂർ പോലീസിൽ പരാതി നൽകി.
ബെംഗളൂരുവിൽ നിന്ന് തട്ടിക്കൊണ്ടുവന്ന യുവാവിനെ കോഴിക്കോട്ടെത്തിച്ച് രണ്ടാഴ്ചയോളം തടങ്കലിൽ വച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ നഗ്ന ചിത്രങ്ങൾ എടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുകയും, എട്ട് ലക്ഷം രൂപ നൽകിയാൽ മാത്രമേ മകനെ മോചിപ്പിക്കൂ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസമാണ് യുവാവ് തടങ്കലിൽ നിന്ന് രക്ഷപ്പെട്ടത്. സുഹൈൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
