തൃക്കാക്കര: ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസിലെ മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർഥി. ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. രണ്ട് ടെലഗ്രാം ഗ്രൂപ്പുകളിൽ ചിത്രങ്ങൾ പങ്കുവെച്ചെന്നാണ് നിഗമനം.
സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ പങ്കുവെച്ച കേസിൽ പിടിയിലായ ശ്രീഹരിയുടെ മൊഴിയിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. മലപ്പുറം സ്വദേശിയാണ് മുഖ്യസൂത്രധാരൻ. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തിൽ അഞ്ചിലധികം പേരുണ്ട്. ഇവർ മാത്രം അംഗങ്ങളായ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത നിലയിലാണ്. പതിനായിരത്തോളം പേർ അംഗങ്ങളായ ടെലഗ്രാം ഗ്രൂപ്പും നീരിക്ഷണത്തിലാണ്.
ടെലിഗ്രാം ഗ്രൂപ്പുകളിൽ മറ്റ് കോളജുകളിലെ വിദ്യാർഥികളുമുണ്ടെന്നാണ് വിവരം. ശ്രീഹരിയുടെയും പൂർവ്വ വിദ്യാർഥിയുടെയും മൊബൈൽ ഫോണുകൾ വിശദമായി പരിശോധിക്കും. ശ്രീഹരിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കോട്ടയതും മോർഫിങ് കേസിൽ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃക്കാക്കരയ്ക്ക് പിന്നാലെ എറണാകുളം കടവന്ത്ര പൊലീസും യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
