ലഹരി വിറ്റ് ആഡംബര ജീവിതം, കൈവശം 88,000 രൂപയും ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനും; ഹൈലൈറ്റ് മാളിന് സമീപത്തുനിന്ന് 8 പേരെ പന്തീരാങ്കാവ് പോലീസ് പൊക്കി

കോഴിക്കോട്: പ്രധാന നഗര കേന്ദ്രങ്ങളിൽ മാരക ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവും എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന എട്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി (22), മലപ്പുറം അരീക്കോട് കീഴ്പറമ്പ് സ്വദേശി ജിഫ്രി അൽഹാസ്(22), കിരാലൂർ കിഴക്കുമുറി സ്വദേശി മുഹമ്മദ് റഷ്ദാൻ(22), സൗത്ത് ബീച്ച് പരപ്പിൽ സ്വദേശികളായ മുഹമ്മദ്(30), ദിയ മുഹമ്മദ് ബഹ്ബഹാനി (22), മുഹമ്മദ് നാസ്(24), കല്ലായി ഫ്രാൻസിസ് റോഡ് സ്വദേശി മുഹമ്മദ് ഷഹാദുൽ അഫം(25), നടക്കാവ് സ്വദേശി മുഹമ്മദ് അൻഷാദ്(26) എന്നിവരെയാണ് പന്തീരാങ്കാവ് പോ പിടികൂടിയത്.

പന്തീരാങ്കാവ് എസ്‌ഐയും സംഘവും നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ഇവരെ കണ്ടെത്തിയത്. പാലാഴി ഹൈലൈറ്റ് മാളിന് സമീപം പാൽകമ്പനി ഹൈസ്‌കൂൾ റോഡിൽ സഹദേവൻ എന്നയാൾ വാടകയ്ക്ക് നൽകിയ വീട്ടിലായിരുന്നു ഇവർ. പരിശോധന നടത്തിയപ്പോൾ ഹാളിലെ കട്ടിലിൽ വിൽപ്പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താംഫിറ്റമിനും മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനായുള്ള ഒൻപത് സിപ്പ് ലോക്ക് കവറുകളും 124 ചെറിയ ബോട്ടിലുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള മൂന്ന് ബർണർ പൈപ്പുകളും പത്തോളം മൊബൈൽ ഫോണുകളും കണ്ടെത്തി.

കൂടാതെ മയക്കുമരുന്ന് വിൽപ്പന നടത്തി ലഭിച്ച 88,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഇവർ ആഡംബര ജീവിതത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. മുഹമ്മദ് ഷഹാദുൽ അഫത്തിന് നടക്കാവ്, വെള്ളയിൽ പോലീസ് സ്റ്റേഷനുകളിൽ കാരപറമ്പ് സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ബീച്ച് ആശുപത്രിക്ക് മുൻ വശത്തുളള സെൻറ് മേരിസ് ലാബിന് മുൻപിൽ നിർത്തിയിട്ട സ്‌കൂട്ടർ തീവെച്ചു നശിപ്പിച്ചതിനും കേസുകളുണ്ട്. മുഹമ്മദിന് ടൗൺ, മെഡിക്കൽ കോളെജ് പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, എംഡിഎംഎ വിൽപ്പനക്കായി കൈവശം സൂക്ഷിച്ചതിനും കേസുകൾ നിലവിലുണ്ട്. ദിയ മുഹമ്മദ് ബഹ്ബഹാനിയുടെ പേരിൽ ടൗൺ പോലീസ് സ്റ്റേഷനിൽ കേസുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എട്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *