സൂറിച്ച്: ലോകകപ്പ് ഫുട്ബോളിൽ സ്വീഡനെതിരായ ഇരട്ടഗോൾ പ്രകടനത്തോടെ ഫിഫ പവർ റാങ്കിംഗിലും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് റേസിലും അർജൻറീന നായകൻ ലിയോണൽ മെസിയെ പിന്തള്ളി ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. സ്വീഡനെതിരെ രണ്ട് ഗോൾ നേടിയതോടെ ഫിഫ പവർ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ ഉയർന്ന എംബാപ്പെ മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമനായി.
കളിക്കാരുടെ അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫൻഡിംഗ് എന്നീ വിഭാഗങ്ങളിലെ സ്‌കോറുകൾ പരിശോധിച്ചാണ് ഫിഫ പവർ റാങ്കിംഗ് നടത്തുന്നത്. പുതിയ റാങ്കിംഗ് പ്രകാരം എംബാപ്പെക്ക് അറ്റാക്കിംഗിൽ 8.79, ക്രിയേറ്റിവിറ്റിയിൽ 7.48, ഡിഫൻഡിംഗ് 4.71 എന്നിങ്ങനെയാണ് സ്കോർ. അതേസമയം 8.27, 6.38, 5.17 എന്നിങ്ങനെയാണ് മെസിയുടെ സ്‌കോർ. ഫ്രഞ്ച് താരം മൈക്കൽ ഒലീസെ 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 71-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 74-ാം സ്ഥാനത്താണ്. നാലു സ്ഥാനങ്ങള്ർ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന നോർവെയുടെ ഏർലിംഗ് ഹാലണ്ടാണ് പവർ റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം.

ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പവർ റാങ്കിംഗിൽ ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാമതും ഫ്രാൻസിൻറെ ഒസ്മാൻ ഡെംബെലെ ഏഴാമതുമാണ്. 29 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഐവറികോസ്റ്റിൻറെ അമാഡ് ഡിയാലോ 10ാം സ്ഥാനത്തേക്ക് ഉയർന്നതാണ് മറ്റൊരുമാറ്റം. മെക്സിക്കോയുടെ ഹൂലിയന ക്വിനോനെസ് 30 സ്ഥാനം ഉയർന്ന് പവർ റാങ്കിംഗിൽ 11-ാം സ്ഥാനത്തെത്തി. പവർ റാങ്കിംഗിൽ 106 സ്ഥാനം ഉയർന്ന് 30-ാം സ്ഥാനത്തെത്തിയ നോർവെയുടെ അൻറോണിയോ നൂസയാണ് ഏറ്റവും അധികം നേട്ടം കൊയ്ത താരം.
ഗോൾഡൻ ബൂട്ട് റേസിലും മെസിയെ പിന്തള്ളി എംബാപ്പെ ഒന്നാമതെത്തി. ആറ് ഗോളും രണ്ട് അസിസ്റ്റുമായാണ് എംബാപ്പെ ഒന്നാമത്തെത്തിയത്. ആറ് ഗോളടിച്ചെങ്കിലും മെസിക്ക് അസിസ്റ്റുകൾ ഒന്നുമില്ല. 5 ഗോളും 0 അസിസ്റ്റുമായി നോർവെയുടെ ഏർലിംഗ് ഹാലണ്ടാണ് മൂന്നാമത്. നാലു ഗോളും രണ്ട് അസിസ്റ്റുമായി ഫ്രാൻസിൻറെ ഒസ്മാൻ ഡെംബെലെ ആണ് നാലാമത്. നാലു ഗോളും ഒരു അസിസ്റ്റുമുള്ള വിനീഷ്യസ് ജൂനിയർ ആണ് അഞ്ചാം സ്ഥാനത്ത്.
