കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റിട്ടുള്ളത്. തടവുകാർ പലപ്പോഴും ജയിലിൽ പ്രകോപനം സൃഷ്ടിക്കാറുണ്ടെന്നും വിഷയത്തിൽ പോലീസിന് പരാതി നൽകിയിട്ടുള്ളതായും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്ന സമയത്ത്, മലപ്പുറം സ്വദേശിയായ ഒരു തടവുകാരൻ സ്വന്തം ശരീരത്തിൽ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിവുകൾ ഉണ്ടാക്കിയി. ഇതറിഞ്ഞാണ് ജയിൽ ഉദ്യോഗസ്ഥർ സംഘർഷം നടന്ന സ്ഥലത്തേക്ക് എത്തിയത്.

ഇതോടെ ആ ബ്ലോക്കിലെ തടവുകാരെല്ലാം അവിടെയെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു. സംഭവത്തിൽ പ്രിസൺ ഓഫീസർ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കും ആറ് തടവുകാർക്കുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവരെല്ലാം ചികിത്സ തേടി, ആരുടേയും പരിക്ക് സാരമല്ല എന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
കാപ്പ തടവുകാരുൾപ്പെടെ പലപ്പോഴും ജയിലിൽ പ്രകോപനം സൃഷ്ടിക്കാറുണ്ടെന്നും ചില നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴാണ് ഇത്തരത്തിൽ സംഘർഷങ്ങൾ ഉണ്ടാകാറുള്ളത് എന്നും അധികൃതർ പറഞ്ഞു.
