തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ പെട്ടെന്നുള്ള മാറ്റം. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും (14 ജില്ലകളിലും) കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തെലങ്കാന മുതൽ കർണാടക തീരം വരെയുള്ള അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയാണ് മഴ കനക്കാൻ കാരണം. ഇന്ന് മുതൽ ജൂലൈ 14 വരെ കേരളത്തിലും മാഹിയിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഏറ്റവും പുതിയ റഡാർ വിവരങ്ങൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.
തുടർച്ചയായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും പ്രളയസമാന സാഹചര്യത്തിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.