മലപ്പുറം: വിവാഹബന്ധം വേർപെടുത്താൻ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യയുടെ ബന്ധുക്കളെ ആക്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കേരള എസ്റ്റേറ്റ് പാറമ്മൽതൊടിക നസ്റുദ്ദീനെയാണ് (33) കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം പാന്ത്ര മുക്കട്ടയിലാണ് സംഭവം.

ഭാര്യയുടെ പിതൃ സഹോദരൻ പള്ളിത്തൊടിക ഹാരിസ്, മറ്റൊരു ബന്ധുവും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി. ഷൗക്കത്തലി എന്നിവരെയാണ് പ്രതി ആക്രമിച്ചത്. കത്തികൊണ്ടുള്ള ആക്രമണം തടയുന്നതിനിടെ ഹാരിസിന് പരിക്കേറ്റു. ഇദ്ദേഹം വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് സ്‌കൂട്ടറിൽ വരികയായിരുന്ന ഷൗക്കത്തെലിയെ കാറിടിച്ച് അപായപ്പെടുത്താനാണ് ശ്രമിച്ചത്. ഷൗക്കത്തലി സമീപത്തെ വീട്ടിലേക്ക് സ്‌കൂട്ടർ കയറ്റി രക്ഷപ്പെടുകയായിരുന്നു.

ലഹരി ഉപയോഗിക്കാറുള്ള നസ്റുദ്ദീനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ മർദനം തുടർന്നപ്പോഴാണ് വിവാഹമോചനം നേടാൻ യുവതിയും ബന്ധുക്കളും ശ്രമം തുടങ്ങിയത്. കഞ്ചാവ് ഉപയോഗിച്ചതിനും മറ്റും അഞ്ച് കേസുകൾ നസ്റുദ്ദീനെതിരെയുണ്ട്. വധശ്രമത്തിന് കേസെടുത്ത പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
