നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നംഗ അന്വേഷണ സമിതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായുള്ള സമിതിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ആക്ഷേപങ്ങളും സമിതി വിശദമായി പരിശോധിക്കും.

കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. 2025 ജൂൺ 24നായിരുന്നു അഞ്ജുവിന്റെ പ്രസവം. കുഞ്ഞിന് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് രണ്ടാം ദിവസം എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.

തുടർന്ന് കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചെങ്കിലും, ഫലം വന്നപ്പോൾ നോർമലാണെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ തടിപ്പുള്ള ഭാഗത്തല്ല സ്കാനിംഗ് നടത്തിയതെന്നും പിന്നീട് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയെന്നും മാതാപിതാക്കൾ പറയുന്നു.

കുഞ്ഞിന് മുലപ്പാൽ കുടിക്കാൻ പ്രയാസമുണ്ടാവുകയും ചില സമയങ്ങളിൽ കഠിനമായ വേദനയും ശരീരത്തിൽ തടിപ്പും അനുഭവപ്പെടുകയും ചെയ്തിരുന്നു. എൻ.ഐ.സി.യുവിലേക്ക് മാറ്റിയപ്പോഴാണ് ചികിത്സാപിഴവ് സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *