തിരുവനന്തപുരം കിളിമാനൂരിൽ പിതാവിനെയും മകനെയും കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ. ഒന്നാം പ്രതി സുധീഷിനെയാണ് പോലീസ് പിടികൂടിയത്. ചിതറ പൊലീസാണ് പിടികൂടിയത്.
ചിതറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാറ ക്വാറിയിലായിരുന്നു പ്രതികൾ ഒളിവിൽ കഴിഞ്ഞത്. ഇന്നലെ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ
സുധീഷിനെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചിപ്പോൾ രക്ഷപെട്ടിരുന്നു. പിന്നാലെയാണ് ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുധീഷും പിടിയിലായത്. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിൽ നാല് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാതിരുന്നത് പൊലീസിന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. പിന്നാലെ, റൂറൽ എസ്.പിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധന നടത്തി. കൃത്യത്തിനു ശേഷം കിളിമാനൂരിൽ എത്തിയ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച ശേഷം, കടക്കൽ കുമ്മിൾ ഉള്ള വീട്ടിലെത്തി ബാഗുകളും വസ്ത്രങ്ങളുമെടുത്ത് പളനിയിലേക്ക് പോയി. ഒരു ദിവസം അവിടെ തങ്ങിയ ശേഷം മടങ്ങിവന്ന് കുമ്മിൾ ഉള്ള പ്രവർത്തനം നിലച്ച ക്വാറിയിൽ ഒളിവിൽ കഴിയുകയായിരുന്നു.ഇന്നലെ വൈകുന്നേരം മുഖ്യ പ്രതി സുധീഷ് ഭക്ഷണം വാങ്ങാൻ ഇറങ്ങിയപ്പോൾ നാട്ടുകാർ സംശയം തോന്നി തടഞ്ഞു വെയ്ക്കാൻ ശ്രമിച്ചു. പിന്നാലെ നാട്ടുകാരെ കബളിപ്പിച്ച് സുധീഷ് രക്ഷപെടുകയായിരുന്നു.
