കരിപ്പൂരിൽ എക്സൈസിന്റെ വൻ ലഹരിവേട്ട: 10 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ; ഒഡീഷ സ്വദേശിയും കൊണ്ടോട്ടി സ്വദേശികളും പിടിയിൽ

കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം പിടികൂടി. ഒഡീഷ സ്വദേശിയായ സിദ്ധാന്ത് സാബർ, കഞ്ചാവ് വാങ്ങാനും വിതരണം ചെയ്യാനുമായി എത്തിയ കൊണ്ടോട്ടി സ്വദേശികളായ സലീം, മുസ്തഫ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗവും മറ്റും കൊണ്ടോട്ടി-കരിപ്പൂർ മേഖല ലക്ഷ്യമാക്കി എത്തിച്ച കഞ്ചാവ് കൈമാറുന്നതിനിടെയാണ് എക്സൈസ് സംഘം ഇവരെ വളഞ്ഞുവെച്ച് പിടികൂടിയത്. പ്രത്യേക പൊതികളാക്കി പൊതിഞ്ഞ കഞ്ചാവ് ട്രാവൽ ബാക്‌പാകിനകത്ത് തുണികൾക്ക് അടിയിലായാണ് സൂക്ഷിച്ചിരുന്നത്.

കേസിൽ പിടിയിലായ സലീമിനെ നേരത്തെ തന്നെ എക്സൈസ് സംഘം നോട്ടമിട്ടിരുന്നു. ഇതാണ് 10 കിലോ കഞ്ചാവ് പിടികൂടാൻ സഹായിച്ചത്. 2 കിലോഗ്രാം വീതമുള്ള അഞ്ച് കഞ്ചാവ് പൊതികളാണ് ബാഗിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പുറത്തെടുത്തത്. ഇത് പിന്നീട് നാട്ടുകാരുടെയടക്കം സാന്നിധ്യത്തിൽ അളന്ന് സീൽ ചെയ്ത് പ്രത്യേകം പൊതികളാക്കി മാറ്റി എക്സൈസ് കസ്റ്റഡിയിലേക്ക് മാറ്റി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചുവരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *