കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ സമിതി, മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നും നവജാതശിശുക്കളുടെ വാരിയെല്ലിൽ കുത്തിവെയ്പ്പ് എടുക്കാറില്ലെന്നും, തുടയിലാണ് കുത്തിവെയ്പ്പ് എടുക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി.

എന്നാൽ ആശുപത്രി അധികാരികളുടെ വാദങ്ങൾ തള്ളി മാതാപിതാക്കൾ രംഗത്തെത്തി. സൂചി കയറിയ വിവരം അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ അറിയിച്ചിരുന്നുവെന്നും, വീഴ്ചയില്ലെന്ന അന്വേഷണ റിപ്പോർട്ട് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുക്കണമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു.

കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം ഒടിഞ്ഞ സൂചി കണ്ടെത്തിയത്. 2025 ജൂൺ 24നായിരുന്നു അഞ്ജുവിന്റെ പ്രസവം. കുഞ്ഞിന് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് രണ്ടാം ദിവസം എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.

കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനും ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവർ അംഗങ്ങളുമായുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *