തൃശൂർ: ഹോട്ടലിൽ ബിയർ കുടിക്കാൻ സമ്മതിക്കാത്തതിൽ മാനേജരെ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം. ഭക്ഷണത്തിനൊപ്പം ബിയർ കുടിക്കാൻ സമ്മതിക്കാത്ത റസ്റ്റോറൻറ് മാനേജർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അത്താണി കെൽട്രോണിന് സമീപം അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘അൽമിയ’ റസ്റ്റോറൻറിലാണ് സംഭവം നടന്നത്. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ആൺകുട്ടിയും, ഒരു പെൺകുട്ടിയുമാണ് ബിയറും കൊണ്ട് ആദ്യം റസ്റ്റോറൻറിൽ വന്ന് ഭക്ഷണം ഓർഡർ ചെയ്തത്. ഇവിടെയിരുന്ന് ലഹരി സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന കർശന താക്കീത് മാനേജർ നൽകിയെങ്കിലും, ഇവർ ഭക്ഷണം ഓർഡർ ചെയ്ത് കുറച്ചു സമയം കഴിഞ്ഞ് ബിയർ കുടിക്കാൻ ശ്രമിച്ചു. ഇത് മാനേജർ തടഞ്ഞതിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകോപിതരായെന്ന് മാനേജർ പറയുന്നു.

ഇവരുടെ മൊബൈൽ വാങ്ങി വെച്ചതായും, അപ്പോൾ തന്നെ വിഷയം പറഞ്ഞ് ഒത്തുതീർപ്പാക്കിയതായും പറയുന്നു. എന്നാൽ സംഭവം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം എട്ടോളം പേരുമായി ഹോട്ടലിലെത്തിയ ഇവർ മാനേജർ തലശ്ശേരി സ്വദേശി സതീഷിനെ മൂർച്ചയുള്ള ബ്ലേഡ് പോലെ ഏതോ ഉപകരണം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ആക്രമണത്തിൽ ഇയാളുടെ വലതു കൈയിൽ മുറിവേൽക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കുറ്റക്കാരായവർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിക്കണമെന്ന് ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
