കണ്ണൂർ: കണ്ണൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ വിധിച്ചു. രാമന്തളി സ്വദേശികളായ ഹന്നാൻ, മുഹമ്മദ് അബ്‌ദുള്ള, ഫൈസൽ എന്നിവരെയാണ് തളിപ്പറമ്പ് കോടതി ശിക്ഷിച്ചത്. പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ. വിജയന് നേരെ നടന്ന വധശ്രമക്കേസിലാണ് വിധി.

2015 സെപ്റ്റംബർ 17-ന് വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രാമന്തളി വടക്കുമ്പാട്ടെ സ്ഥാപനത്തിൽ ഓണാഘോഷ പരിപാടികൾക്ക് വാടകയ്‌ക്കെടുത്ത സാധനങ്ങളുടെ പണം നൽകാൻ എത്തിയതായിരുന്നു വിജയൻ. സ്ഥാപന ഉടമയോട് സംസാരിച്ച് റോഡരികിൽ നിൽക്കവെ, രാഷ്ട്രീയ വിരോധത്തെ തുടർന്ന് ബൈക്കിലെത്തിയ പ്രതികൾ വിജയനെ വാളുകൊണ്ട് തലയ്ക്കും കാലിനും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയന് സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി തടവുശിക്ഷ വിധിച്ചത്.
