തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം. അതിക്രമം കണ്ടുവന്ന പെൺകുട്ടിയുടെ പിതാവ് പ്രതിയായ അയൽവാസിയുടെ കാല് അടിച്ചൊടിക്കുകയായിരുന്നു. ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയുടെ അയൽവാസിയായ 40കാരൻ കുട്ടിയെ ആരും ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അച്ഛൻ എത്തി. മകളെ രക്ഷിക്കാൻ തടിക്കഷണം കൊണ്ട് അടിച്ചതോടെ പ്രതിയുടെ കാൽ ഒടിയുകയായിരുന്നു.
എന്നാൽ മുൻ വൈരാഗ്യത്താൽ തന്നെ മർദ്ദിച്ചതാണെന്ന് ആരോപിച്ച് ഇയാൾ പൊലീസിൽ പരാതി നൽകി. ഇതോടെ കുട്ടിയുടെ പിതാവിനെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നീടാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അച്ഛൻ പ്രതിയെ മർദ്ദിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്. നിലവിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
