വീടിനകത്ത് സിസിടിവി വച്ച് നിരീക്ഷണം, കർശന നിയന്ത്രണം, അമ്മായി അച്ഛനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മരുമകൾ

ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് ഗൂഢാലോചന കണ്ടെത്തുകയും മരുമകൾ ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടുകയും ചെയ്തു
കാൻപൂർ: അമ്മായി അച്ഛന്റെ സംസ്കാര ചടങ്ങിൽ വിങ്ങിപ്പൊട്ടി മരുമകൾ കൊലപാതക കേസിൽ പിടിയിലായി. ഉത്തർ പ്രദേശിലെ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിലാണ് മരുമകൾ പിടിയിലായത്. ശനിയാഴ്ചയാണ് കാൺപൂരിലെ കല്യാൺപൂർ പ്രദേശത്തുള്ള ഇന്ദിരാ നഗറിലെ ഫ്ലാറ്റിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ ഫാർമ വ്യാപാരിയായ വിനീത് മിനോച്ചയെ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ കവർച്ചാ ശ്രമത്തിനിടയിലുണ്ടായ കൊലപാതകമാണെന്ന് സംശയിച്ചിരുന്നെങ്കിലും, വീട്ടിൽ നിന്ന് പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെടാത്തത് സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിക്കുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തി ശാസ്ത്രീയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാളുടെ മരുമകൾ ഷാലു പണം നൽകി ആളെയേറ്റ് നടത്തിച്ച ആസൂത്രിത കൊലപാതകമാണിതെന്ന് വ്യക്തമായത്.

വിനീത് മിനോച്ച വീട്ടിൽ നിരന്തരം ഏർപ്പെടുത്തിയിരുന്ന കർശനമായ നിയന്ത്രണങ്ങളും സ്വാതന്ത്ര്യമില്ലായ്മയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് മരുമകൾ മൊഴി നൽകിയിട്ടുള്ളത്. ഡ്രോയിംഗ് റൂമിലും വീടിന്റെ വിവിധ ഭാഗങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് വിനീത് മിനോച്ച മരുമകളുടെയും മകന്റെയും നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹം കടുത്ത നിയന്ത്രണങ്ങൾ വച്ചിരുന്നതിനാൽ ശാലുവിന് ചെറിയ ആവശ്യങ്ങൾക്ക് പോലും പണത്തിനായി അമ്മായി അച്ഛനെ സമീപിക്കേണ്ടി വന്നിരുന്നു.

വീട്ടിൽ മുൻപ് ജോലിക്കാരനായിരുന്ന വിശാൽ ഗൗതം എന്നയാളെയും സഹായി രാജ് കിഷോറിനെയും ആറു ലക്ഷം രൂപ ക്വട്ടേഷൻ നൽകിയാണ് ശാലു കൊലപാതകത്തിനായി ചുമതലപ്പെടുത്തിയത്. കൊലപാതകത്തിന് തൊട്ട് പിന്നാലെ രണ്ട് ലക്ഷം രൂപയും ബാക്കി തുക പിന്നീട് നൽകാനുമായിരുന്നു ധാരണ. വിനീത് മിനോച്ചയുടെ വീട്ടിൽ 13 വർഷത്തോളം ജോലി ചെയ്തിരുന്ന വിശാലിന്റെ പക്കൽ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് ചാവി ഉണ്ടായിരുന്നു. ഇതുപയോഗിച്ചാണ് കൊലയാളികൾ വീടിനകത്ത് കയറിയത്. സംഭവ സമയത്ത് വിനീതിന്റെ മകനും മരുമകളും പേരക്കുട്ടിയും ഒരു പാർട്ടിയിൽ പങ്കെടുക്കാനായി പുറത്ത് പോയിരുന്നു. രാത്രി 9.30ഓടെയാണ് വിനീത് വീട്ടിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *