വടകര: രാഷ്ട്രീയ വൃത്തങ്ങളിൽ വൻ വിവാദമുയർത്തിയ വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ യൂത്ത് ലീഗ്/എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിനെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. കാസിം അല്ല വിവാദമായ സ്ക്രീൻഷോട്ട് നിർമിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പോലീസിന്റെ ഈ നടപടി. എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുഹമ്മദ് കാസിമിനെ പോലീസ് ആദ്യം പ്രതി ചേർത്തിരുന്നത്. എന്നാൽ, സന്ദേശം പൂർണ്ണമായും വ്യാജമാണെന്ന് കാണിച്ച് കാസിമും യൂത്ത് ലീഗും രംഗത്തെത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കാസിമിന്റെ മൊബൈൽ ഫോൺ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ കാസിം കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതോടെയാണ് പോലീസ് ഇക്കാര്യം കോടതിയെ ഔദ്യോഗികമായി അറിയിച്ചത്. ഏകദേശം രണ്ട് വർഷത്തോളമായി ഈ കേസിൽ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടത്തിലായിരുന്നു മുഹമ്മദ് കാസിം.

ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റ്കേസിലെ നിർണായക വഴിത്തിരിവായി ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമായ ജിതിൻ ഭാസ്കറിനെ അന്വേഷണസംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നാണ് വിവാദ സ്ക്രീൻഷോട്ട് നിർമ്മിച്ചതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ തെളിവ് നശിപ്പിക്കുന്നതിനായി ഇയാൾ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ഡാറ്റകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വർഗീയ ഉള്ളടക്കമുള്ള ഈ കാഫിർ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, ഡിവൈഎഫ്ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണനാണ് ഈ സന്ദേശം സോഷ്യൽ മീഡിയയിൽ ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയത്. തുടർന്ന് സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ അന്വേഷണം ഊർജിതമാക്കുകയും ആദ്യ അറസ്റ്റിലേക്ക് വഴിമാറുകയുമായിരുന്നു. ജിതിൻ ഭാസ്കർ വഴിയാണ് സ്ക്രീൻഷോട്ട് നിർമ്മിക്കപ്പെട്ടതെന്ന് വ്യക്തമായെങ്കിലും, ഈ വ്യാജ സന്ദേശം യഥാർത്ഥത്തിൽ ആര് നൽകിയതാണ് എന്ന കാര്യത്തിൽ ഇപ്പോഴും അന്വേഷണസംഘത്തിന് മുന്നിൽ അവ്യക്തത തുടരുകയാണ്.
