ബാലുശ്ശേരി: ബാലുശ്ശേരി പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. റാഗിങ്ങിനെത്തുടർന്നുണ്ടായ മർദ്ദനത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കാക്കൂർ പൊലീസിൽ പരാതി നൽകി.
ഷർട്ടിന്റെ ബട്ടൺ അഴിച്ചിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് രണ്ടുദിവസം നീണ്ടുനിന്ന മർദ്ദനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. റാഗിങ് വിവരമറിഞ്ഞ് രക്ഷിതാക്കൾ ആദ്യം സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും കൃത്യമായ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കാക്കൂർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ സ്കൂളിലെ റാഗിങ് വിരുദ്ധ കമ്മിറ്റി (Anti-Ragging Committee) അന്വേഷിച്ച് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ കേസെടുക്കാൻ സാധിക്കൂ എന്നാണ് പൊലീസ് നിലപാട്. സ്കൂൾ അധികൃതരുടെ റിപ്പോർട്ടും വിശദീകരണവും ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
