‘നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചു, മന്ത്രവാദത്തിനായി മുടി പറിച്ചെടുത്തു’; മുൻ എംപിയുടെ കുടുംബത്തിനെതിരെ മരുമകളുടെ പരാതി;

മുംബൈ ∙ മുൻ എംപിയും ശിവസേന (ഉദ്ധവ് പക്ഷം) നേതാവുമായ വിനായക് റാവുത്തിന്റെ കുടുംബത്തിനെതിരെ പരാതിയുമായി യുവതി. വിനായക് റാവുത്തിന്റെ മരുമകളായ ഗിരിജ റാവുത്ത് ഭർത്താവിന്റെ വീട്ടിൽ വച്ച് തന്നെ നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചതായും ആൾദൈവങ്ങളെ സന്ദർശിക്കാൻ പ്രേരിപ്പിച്ചതായുമാണ് പരാതിയിൽ പറയുന്നത്. മന്ത്രവാദ ചടങ്ങുകൾക്കായി തന്റെ മുടി പറിച്ചെടുത്തതായും ഗിരിജ ആരോപിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയിൽ അന്ധവിശ്വാസ വിരുദ്ധ നിയമപ്രകാരം പൊലീസ് കേസെടുത്തു.

ശിവസേന നേതാവായ വിനായക് റാവുത്ത്, ഭർത്താവ് ഗിതേഷ് റാവുത്ത്, ഫിറോസ് ബാബ, കാസി ബാബ എന്നീ ആൾദൈവങ്ങൾ തുടങ്ങിയവർക്കെതിരിയെയാണ് പൊലീസ് കേസെടുത്തത്. വിവാഹശേഷം വർഷങ്ങളോളം തന്നെ ഭർത്തൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഗിരിജ പരാതിയിൽ പറയുന്നു. എന്നാൽ മരുകളുടെ ആരോപണങ്ങൾ വിനായക് റാവുത്ത് തള്ളി. മകനുമായുള്ള തർക്കത്തിന്റെ പേരിലാണ് യുവതിയുടെ ഈ ആരോപണങ്ങൾ എന്നാണ് ശിവസേന നേതാവ് പറയുന്നത്.

2008നും 2022നും ഇടയിലാണ് പീഡനങ്ങൾ നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഇക്കാലയളവിൽ യുവതി പരാതി ഉന്നയിച്ചിട്ടില്ല. വിവാഹ മോചനവുമായി ബന്ധപ്പെട്ട ജീവനാംശ നടപടികൾ ആരംഭിച്ചശേഷമാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നതെന്നു വിനായക് റാവുത്ത് പറഞ്ഞു. 5 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റും പ്രതിമാസം 2 ലക്ഷം രൂപയും ജീവനാംശമായി നൽകണമെന്നാണ് മരുമകൾ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം തന്റെ കുടുംബം നിരസിച്ചെന്നും വിനായക് റാവുത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *