മുണ്ടൂർ: പാലക്കാട് മുണ്ടൂരിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതിയെ കണ്ടെത്തി. വയനാട് സ്വദേശിയായ വിവേകാണ് പ്രതി. വനിതാ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നമ്പർ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത് വിവേക്. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ദിവസങ്ങൾക്ക് മുമ്പ് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയതിന് വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡെങ്കിപ്പനി ബാധിച്ച ആൾക്ക് പകരം അബദ്ധത്തിൽ നമ്പർ മാറിവിളിച്ചത് വയനാട് സ്വദേശിയെ ആയിരുന്നു. അന്നുമുതൽ മുണ്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നേരിടുന്നത് ഗുരുതര സൈബർ ആക്രമണമായിരുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് വന്ന പിശകാണ് തെറ്റായി വിവേകിനെ വിളിക്കാൻ കാരണമായത്. സൈബർ ആക്രമണം ശക്തമായതിന് പിന്നാലെ അവധിയിൽ പോവേണ്ട അവസ്ഥയിലായിരുന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ.
