തണ്ണീർമുക്കത്ത് 53-കാരന്റെ മരണം കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: തണ്ണീർമുക്കത്ത് 53-കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത ചേർത്തല പോലീസ്, പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) ആണ് കൊല്ലപ്പെട്ടത്.

​ഞായറാഴ്ച രാവിലെ ഏഴരയോടെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തുന്നത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്ന മൃതദേഹത്തിന്റെ തലയിലും മുഖത്തും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. തലയ്ക്കേറ്റ കടുപ്പമേറിയ അടിയാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒടിഞ്ഞ മുളവടി മൃതദേഹം കിടന്ന മുറിക്ക് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

​ഭാര്യയും മകളുമായി അകന്നു കഴിയുകയായിരുന്ന സന്തോഷ് വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. അയൽവാസികളുമായി ഇയാൾക്ക് കാര്യമായ സമ്പർക്കമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രദേശവാസിയായ പെൺകുട്ടി സന്തോഷിനെതിരെ മുഹമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി ഞായറാഴ്ച രാവിലെ പോലീസ് വീട്ടിലെത്തിയപ്പോഴാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, ശാസ്ത്രീയ അന്വേഷണങ്ങൾക്കും പോസ്റ്റുമോട്ടം റിപ്പോർട്ടിനും ശേഷമാണ് കേസ് കൊലപാതകമായി രജിസ്റ്റർ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *