കോഴിക്കോട്: ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർത്ത അമ്മയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കോഴിക്കോട് ചേളന്നൂർ കാവുകുളങ്ങര സ്വദേശിനിയായ ധനലക്ഷ്മിയെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജ് പി. പ്രദീപ് കുറ്റവിമുക്തയായത്. 2019 നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ധനലക്ഷ്മിക്ക് തൻറെ സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് മകൻ തടസ്സമാകുമെന്ന് കരുതി, കുട്ടിയെ ഒഴിവാക്കാനായി കൊലപ്പെടുത്തി എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്. സാക്ഷികളെയും തെളിവുകളും നിരീക്ഷിച്ച കോടതി ധനലക്ഷ്മിക്കെതിരെയുള്ള കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടെത്തി കുറ്റവിമുക്തയാക്കുകയായിരുന്നു. വിചാരണ കാലയളവിൽ 82 ദിവസം ഇവർ ജയിൽവാസം അനുഭവിച്ചു. പ്രതിഭാഗത്തിനായി അഡ്വ. പി. കുമാരൻകുട്ടി, അഡ്വ. സഫൽ കല്ലറംകെട്ടിൽ എന്നിവർ ഹാജരായി.
