രാമനാട്ടുകാര ബിവറേജസ് ഔട്ട്‌ലെറ്റിൻറെ പൂട്ടു തകർത്ത് 2.60 ലക്ഷം രൂപ കവർന്ന കേസിൽ ഒളിവിലായിരുന്ന യുവാവിനെ ഡൽഹിയിൽ എത്തി പിടികൂടി പോലീസ്
കോഴിക്കോട്: രാമനാട്ടുകാര ബിവറേജസ് ഔട്ട്‌ലെറ്റിൻറെ പൂട്ടു തകർത്ത് 2.60 ലക്ഷം രൂപ കവർന്ന കേസിൽ ഒളിവിലായിരുന്ന യുവാവിനെ ഡൽഹിയിൽ എത്തി പിടികൂടി പോലീസ്. മലപ്പുറം കാരാട് സ്വദേശി പുല്ലാലയിൽ ഷിജിലി(26)നെയാണ് ഫറോക്ക് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഡൽഹിയിലെ മഹിപാൽപൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 15ന് ഔട്ട്‌ലെറ്റിന് അവധിയായിരുന്ന രാത്രിയിലാണ് മോഷണം നടന്നത്. ഷിജിൽ രാമനാട്ടുകരയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തുകയും അയലിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ മോഷ്ടിച്ച് ഇത് ധരിച്ച് ബിവറേജസ് ഔട്ട്‌ലെറ്റിൽ എത്തുകയുമായിരുന്നു. മോഷണം നടത്തിയത് അതിഥി തൊഴിലാളികളാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം.
ഇവിടെയുണ്ടായിരുന്ന സി.സി.ടി.വി കാമറകൾ തിരിച്ചുവെച്ചാണ് മോഷണം നടത്തിയത്. പണം കവർന്ന ശേഷം പാലക്കാട് എത്തുകയും ഇവിടെ നിന്ന് ഡൽഹിയിലേക്ക് കടക്കുകയും ചെയ്തു. ഡൽഹിയിൽ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. വിവിധ മോഷണക്കേസുകളിൽ പ്രതിയാവുകയും അഞ്ചോളം വാറണ്ടുകൾ നിലവിലുള്ളയാളുമായ ഷിജിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ ഇരുന്നത് പോലീസിനെ വലച്ചു. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സമാന കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ചുമാണ് അന്വേഷണ സംഘം ഇയാളിലേക്കെത്തിയത്. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ഷിജിൽ ഡൽഹിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
