കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന് ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിൽ 12 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി. ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ടു കിലോ വീതമുള്ള ആറ് പാക്കറ്റുകളാക്കി പൊന്തക്കാടിനുള്ളിൽ സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് കണ്ടെത്തിയത്.
കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യാനായി എത്തിച്ചതാകാം ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസിന്റെ പട്രോളിങ് കണ്ട് ലഹരിക്കടത്തുകാർ കഞ്ചാവ് ഉപേക്ഷിച്ച് കടന്നതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കഞ്ചാവ് ഒളിപ്പിച്ചവരെ ഉടൻ പിടികൂടുമെന്നും മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് അറിയിച്ചു.
സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജാബിർ, എ.എസ്.ഐ. വിവേക്, സീനിയർ സി.പി.ഒ. ബിജീഷ്, സി.പി.ഒ.മാരായ ശ്യാം രാജ്, അരുൺ പ്രസാദ്, ഹോം ഗാർഡ് മോഹനൻ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.
