വയനാട്: വയനാട് മണ്ണിടിച്ചിൽ ദുരന്ത ബാധിത മേഖലയിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. അപകടമുണ്ടായ തുരങ്കപാതാ നിർമാണ മേഖലയിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിന്റെ പുരോഗതിയും അദ്ദേഹം നേരിട്ട് നിരീക്ഷിച്ചു. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽ കുമാറും മുഖ്യമന്ത്രിയെ അനുഗമിച്ചു. ജില്ലാ കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയും കരാർ കമ്പനിയും വിരുദ്ധാഭിപ്രായങ്ങളായിരുന്നു മുന്നോട്ട് വെച്ചിരുന്നത്. അതിൽ കൂടി മുഖ്യമന്ത്രിയുടെ വിലയിരുത്തലുണ്ടാകുമെന്നാണ് കരുതുന്നത്. ഉദ്യോഗസ്ഥരോടും കരാർ കമ്പനി അധികൃതരോടും ഇക്കാര്യങ്ങൾ ചോദിച്ചറിയും. ദുരന്ത മേഖലയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പിലും സന്ദർശനം നടത്തി. മേപ്പാടി പാതയിലുള്ള പോളിടെക്‌നിക്ക് കോളേജിൽ സജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. ദുരിത ബാധിതരെ നേരിട്ട് കണ്ട അദ്ദേഹം ക്യാമ്പിലെ സൗകര്യങ്ങളെപ്പറ്റിയും ചോദിച്ചറിഞ്ഞു. ക്യാമ്പുകളിലെ ദുരിത ബാധിതരുടെ ക്ഷേമം സംബന്ധിച്ചും മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി സന്ദർശിച്ചു. ചികിത്സയിലുള്ള ഏഴ് പേരെയാണ് മുഖ്യമന്ത്രി നേരിൽ കണ്ടത്. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലാണ് സന്ദർശനം നടത്തിയത്. സന്ദർശനത്തിന് പിന്നാലെ കളക്ടറുടെ ഓഫീസിൽ ഉന്നതതല യോഗം ചേരും. യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.
