കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്ക് അനുമതി പുതുക്കി നൽകി സർക്കാർ. ടെന്ററില്ലാതെ ഊരാളുങ്കലിന് സർക്കാർ പദ്ധതികളുടെ കരാർ തുടർന്നും ഏറ്റെടുക്കാം. ഈ മാസം 31വരെയാണ് കാലാവധി നീട്ടി നൽകിയത്.
കാലാവധി കഴിഞ്ഞ 46 അക്രഡിറ്റഡ് ഏജൻസികളുടെ അനുമതിയാണ് പുതുക്കിയത്. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ഊരാളുങ്കലിന് ടെന്റർ ഇല്ലാതെ കരാർ നൽകുന്നതിനെ പ്രതിപക്ഷത്തിരിക്കെ യുഡിഎഫ് രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന 40 ഏജൻസികൾ ഉൾപ്പെടെ 46 അക്രഡിറ്റഡ് കരാർ ഏജൻസികൾക്ക് അവകാശം പുതുക്കി നൽകുകയായിരുന്നു.
അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, പിണറായി ഇൻഡസ്ട്രിയൽ സൊസൈറ്റി, കോസ്റ്റ്‌ഫോർഡ്, ഹാബിറ്റാറ്റ്, തൃശൂർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കൽ സൊസൈറ്റി എന്നിവയാണ് സർക്കാർ ഇതര അക്രഡിറ്റഡ് ഏജൻസികൾ. രണ്ട് വർഷത്തെ അവകാശം മേയ് 31ന് അവസാനിച്ചിരുന്നു. തുടർന്ന് ജൂലൈ 31 വരെ കാലാവധി നീട്ടി നൽകുകയായിരുന്നു.
