തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ കേസെടുത്ത് പൊലീസ്. ആൻ്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ചേർത്തുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആൻ്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു.

കെപിസിസി വക്താവ് രാജു പി നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്. കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നും ബൈന്തുർ സബ് രജിസ്ട്രാർ ഓഫീസിൽ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നും റിപ്പോർട്ടർ ചാനലിൻ്റെ ഉടമ ആൻ്റോ അഗസ്റ്റിനാണ് ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത്. ഈ രേഖകൾ കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറയണമെന്നും രേഖകൾ പിടിച്ചെടുക്കണമെന്നും രാജു പി നായർ നൽകിയ പരാതിയിൽ പറയുന്നു.
