അധ്യാപികമാരുടെ എം.ഡി.എം.എ ബന്ധം ഇൻസ്റ്റഗ്രാം വഴി; അന്വേഷിക്കാൻ പ്രത്യേക സംഘം

വടകര: ലഹരിക്കേസിൽ അറസ്റ്റിലായ അധ്യാപികമാരായ കാവ്യയും കീർത്തനയും മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധം സ്ഥാപിച്ചത് ഇൻസ്റ്റഗ്രാം വഴിയെന്ന് പോലീസ് കണ്ടെത്തി. ലഹരി മാഫിയയാണെന്ന് അറിഞ്ഞുതന്നെയാണ് ഇരുവരും ബന്ധം പുലർത്തിയത്. മംഗളൂരുവിലെ ഒരു സുഹൃത്ത് വഴി ആദ്യം ലഹരി ഉപയോഗിച്ചു തുടങ്ങിയ ഇവർ, പിന്നീട് വിൽപ്പനക്കാരെ തേടുകയും ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിക്കുകയുമായിരുന്നു.

വൻ സാമ്പത്തിക ലാഭം, കാർ വാങ്ങിയതിലും അന്വേഷണം

50,000 രൂപയുടെ വിൽപനയ്ക്ക് 3,000 രൂപ കമ്മീഷൻ കിട്ടിയിരുന്നു എന്ന ഇവരുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ആവശ്യക്കാരുടെ പണം ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയത്. ലഹരി മാഫിയയിൽ നിന്ന് ലഭിച്ച വൻ പ്രതിഫലം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിക്കുകയായിരുന്നു. കാവ്യ അടുത്തിടെ പുതിയ കാർ വാങ്ങിയതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. തങ്ങൾ പിടിക്കപ്പെടാതിരിക്കാൻ മാഫിയ സംഘം അധ്യാപികമാരുടെ അക്കൗണ്ടുകളാണ് പണമിടപാടുകൾക്കായി ഉപയോഗിച്ചത്.
ഇരുവരും ദീർഘകാല സുഹൃത്തുക്കളാണ്. സംഘത്തിൽ ഒരാൾ കൂടി ഉൾപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതോടെ ഇതിൽ കൂടുതൽ വ്യക്തത വരും.

പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പി മെറിൻ ജോസഫ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. വടകര ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ പോലീസും നാർക്കോട്ടിക്, സൈബർ, എടച്ചേരി, പയ്യോളി സ്റ്റേഷൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
പ്രതികളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. റൂറൽ പോലീസ് പരിധിയിൽ അടുത്തിടെ പിടിയിലായ മറ്റ് ലഹരിക്കേസുകളിലെ പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *