ആലപ്പുഴ: ജി സുധാകരന്റെ എംഎൽഎ ഓഫീസിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാർച്ചിൽ കേസെടുത്ത് പൊലീസ്. നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. ഏരിയാ സെക്രട്ടറി സി ഷാംജിയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന മറ്റ് 49 പേരെയും പ്രതി ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ വെച്ച് സിപിഐഎം പ്രവർത്തകരും ജി സുധാകരൻ എംഎൽഎയും തമ്മിൽ വാക്കുതർക്കമുണ്ടായതോടെയാണ് പോര് കടുത്തത്. സ്കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാൻ എത്തിയതായിരുന്നു സുധാകരൻ. ഈ സമയം ഇവിടെയെത്തിയ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുൻ സിപിഐഎം പ്രസിഡന്റും അംഗങ്ങളും ആണ് സുധാകരനുമായി തർക്കമുണ്ടായത്.
സ്കൂളിലെ കെട്ടിടം പൊളിച്ച ശേഷം അവിടെ നിന്ന് മണ്ണ് അനധികൃതമായി കടത്തുന്നു എന്നായിരുന്നു സുധാകരന്റെ ആരോപണം. കോൺഗ്രസ് പ്രവർത്തകരോടൊപ്പമായിരുന്നു സുധാകരൻ സ്കൂളിലേക്കെത്തിയത്. ആ സമയം എച്ച് സലാമിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും സ്കൂൾ പിടിഎ പ്രസിഡൻ്റുമായ പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് എന്നിവർ അവിടെയുണ്ടായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വലിയ തർക്കമുണ്ടാകുകയായിരുന്നു.
അതിനിടെ ജി സുധാകരനെതിരെ അഴിമതി ആരോപണവുമായി മുൻ എച്ച് സലാം രംഗത്തെത്തി. പാർട്ടിയുടെ പേരിൽ സുധാകരൻ പാലത്ര കൺസ്ട്രക്ഷന്റെ പക്കൽ നിന്നും പണം വാങ്ങിയെന്നാണ് എച്ച് സലാമിന്റെ ആരോപണം. 2021 തെരഞ്ഞെടുപ്പ് കാലത്ത് ജി സുധാകരൻ നിരവധി ആളുകളിൽ നിന്ന് പണം പിരിച്ചെന്നും പിരിച്ച പണം എവിടെ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും എച്ച് സലാം ആവശ്യപ്പെട്ടു. പാർട്ടിയുടെയും സ്ഥാനാർത്ഥിയുടെയും പേര് പറഞ്ഞാണ് പലരിൽ നിന്നും ലക്ഷങ്ങൾ പിരിച്ചത്. ഇത് വ്യക്തമാക്കിയിട്ട് സുധാകരൻ അഴിമതി വിരുദ്ധ പ്രഭാഷണം നടത്തിയാൽ മതിയെന്നും എച്ച് സലാം വെല്ലുവിളിച്ചു.

പിന്നാലെ എച്ച് സലാമിന്റെ ആരോപണത്തിന് മറുപടിയുമായി ജി സുധാകരനും രംഗത്തെത്തി. പണം പിരിച്ച് നൽകിയത് എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണെന്നും പണം പിരിച്ച സോഴ്സുകൾ വെളിപ്പെടുത്താനാവില്ലെന്നുമാണ് സുധാകരൻ പ്രതികരിച്ചത്. സലാമിന് വിവരമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പിരിച്ച പണം പാർട്ടിക്കല്ല, കൊടുക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ്. അത് കൃത്യമായി കൊടുത്തു. കേരള രാഷ്ട്രീയത്തിൽ സലാമിന് ഒരു സ്ഥാനവുമില്ല. പണ്ട് ജയിച്ചത് താൻ കാരണമാണെന്നും സുധാകരൻ പറഞ്ഞു.
ആരോപണപ്രത്യാരോപണങ്ങൾക്ക് പിന്നാലെയാണ് ജി സുധാകരന്റെ എംഎൽഎ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ജി സുധാകരന്റെ നാവിൽ ആണി അടിക്കേണ്ടി വരുമെന്നായിരുന്നു സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഷാംജി പറഞ്ഞത്. കഴുത ചില സമയത്തൊക്കെ കരഞ്ഞ് തീർക്കാറുണ്ട്. കഴുതയെപ്പോലെ കരഞ്ഞു തീർക്കുകയാണ് സുധാകരനെന്നും ഷാംജി ആരോപിച്ചിരുന്നു. ചില ഊച്ചാളി കോൺഗ്രസുകാരാണ് സുധാകരന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്നത്. സുധാകരൻ പിരിച്ച കോടികളുടെ കണക്ക് നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം. അതിന് മറുപടി പറയാതെ മാറി നിൽക്കുകയാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിപിഐഎം പ്രവർത്തകരെ സുധാകരന്റെ സാന്നിധ്യത്തിൽ കോൺഗ്രസുകാർ തല്ലിയെന്നും കള്ളക്കേസെടുത്തുവെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറും പറഞ്ഞു. പൊലീസുകാർ മര്യാദയ്ക്ക് നിൽക്കണം. എംഎൽഎ പറഞ്ഞാൽ കള്ളക്കേസ് എടുക്കാമോയെന്നും കള്ളക്കേസ് എടുത്ത പൊലീസുകാരെ കൈകാര്യം ചെയ്യാൻ അറിയാമെന്നും ആർ നാസർ പ്രതികരിച്ചു.
